Re-examination of measuring and weighing instruments will be organized in the court

അളവ് തൂക്ക ഉപകരണങ്ങള്‍ക്ക് പുന:പരിശോധനാ അദാലത്ത് സംഘടിപ്പിക്കും

സംസ്ഥാനത്ത് അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം പുതുക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി എല്ലാ ജില്ലകളിലും അദാലത്തുകള്‍ സംഘടിപ്പിക്കുകയും   പിഴയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.

അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിന് എല്ലാ അളവ് തൂക്ക ഉപകരണങ്ങളും വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ പുന:പരിശോധന നടത്തി മുദ്ര ചെയ്യേണ്ടതുണ്ട്. മിക്ക വ്യാപാരികളും യഥാസമയം അവ ചെയ്യാറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് മഹാമാരിയും മറ്റ് കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കാന്‍ കഴിയാതെ പോയിട്ടുണ്ട്.

നിശ്ചിത സമയം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാല്‍പ്പോലും 2000/- രൂപ ഫൈന്‍ അടയ്ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിന് ഇളവ് വരുത്തണമെന്ന് വ്യാപാരി സംഘടനകളും വ്യക്തികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് കുടിശ്ശികയുള്ള അളവു തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനാ അദാലത്ത് സംഘടിപ്പാക്കാന്‍ തീരുമാനിച്ചത് , 2,000/- രൂപ ഫൈന്‍ 500 രൂപയായി കുറച്ച് പരമാവധി അധിക ഫീസ് ആറ് ക്വാര്‍ട്ടറിന്റേതെന്ന് നിശ്ചയിച്ച് മുദ്ര വച്ച് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. അദാലത്തിലൂടെ മുദ്ര പതിപ്പിക്കുന്നവര്‍ക്ക് മിനിമം 500 രൂപയുടെ ഇളവ് ലഭിക്കുന്ന വിധത്തിലാണ് അദാലത്ത് ക്രമീകരിച്ചിട്ടുള്ളത്. അദാലത്തിലേക്ക് ഇതുവരെ 5400 അപേക്ഷകള്‍ ലഭിച്ചു. നിലവില്‍ മെയ് 20 വരെ അപേക്ഷകള്‍ സ്വീകരിക്കാനും മെയ് 31 വരെ അദാലത്ത് നടത്തുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്.

ലീഗല്‍ മെട്രോളജി വകുപ്പില്‍ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ ‘ജാഗ്രത’, ‘ക്ഷമത’ എന്നീ പദ്ധതികള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നു. ഇന്നലെ വരെ 33,246 കടകള്‍ അളവു തൂക്ക വിഭാഗം പരിശോധന നടത്തി. 3000 കടകള്‍‍ ബില്ലുകള്‍ നല്‍കുന്നിയില്ലായെന്ന് കണ്ടെത്തുകയും അവ സമയബന്ധിതമായി പരിഹരിക്കാന്‍ തയ്യാറാകാത്ത 26 കടകളില്‍ നിന്നും 81,000/- രൂപ പിഴ ഈടാക്കി. വിലവിവരപ്പട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കുക, പായ്ക്ക്ഡ് ഉല്‍പ്പന്നങ്ങളുടെ അളവും തൂക്കവും, വിലയും കൃത്യമായി രേഖപ്പെടുത്തുക എന്നീ നിര്‍ദ്ദേശങ്ങള്‍ വ്യാപാരികളെ അറിയിച്ചിട്ടുണ്ട്. ആദ്യം ബോധവത്ക്കരണം അതില്‍ നിന്നും തെറ്റ് തിരുത്താത്തവര്‍ക്കെതിരെ ശക്തമായ നടപടി എന്നിങ്ങനെയാണ് തിരുമാനം.