The state government has strengthened market intervention

വിപണി ഇടപെടൽ ശക്തമാക്കി സംസ്ഥാന സർക്കാർ

വിപണി സമ്പത്ത് വ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഇവിടെ ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് ഉൽപ്പാദകർ ഉൾപ്പെടെയുള്ള വിപണി ശക്തികളാണ്. ഒരു ഉൽപ്പന്നത്തിന്റെ ലഭ്യതയേയും ആവശ്യകതയേയും ആശ്രയിച്ചാണ് ആ ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കപ്പെടുന്നത്. പൊതുവിപണിയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ വില നിശ്ചിയിക്കാൻ സർക്കാരിന് അധികാരമില്ല. വിലക്കയറ്റം ഉണ്ടാകുമ്പോൾ ഒരു സർക്കാരിന് ചെയ്യാൻ കഴിയുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്.

1. വിപണയിൽ ശക്തമായി ഇടപെട്ടുകൊണ്ട് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ നൽകുക.
2. കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയ അനഭിലക്ഷണീയമായ പ്രവണതകൾ വിപണിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തക.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങലെ അപേക്ഷിച്ച് ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തിയ സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഉപഭോക്തൃവില സൂചികയുടെ ദേശിയ ശരാശരി ഏപ്രിൽ – മേയ് മാസങ്ങളിൽ 7.04 ആയിരിക്കുമ്പോൾ കേരളത്തിലേത് 5ന് താഴെയായിരുന്നു.
സെപ്റ്റംബർ മാസം ഉപഭോക്തൃവില സൂചികയുടെ ദേശിയ ശരാശരി അഞ്ച് മാസത്തെ ഉയരത്തിലെത്തി 7.41 ആയിരിക്കുകയാണ്.
സെപ്റ്റംബർ മാസത്തെ കേരളത്തിലെ ഉപഭോക്തൃവില സൂചിക 6.45% മാണ്. മറ്റ് സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജ്യസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ ഉപഭോക്തൃവില സൂചിക യഥാക്രമം 7.95, 7.45, 8.65, 8.03, 7.79 എന്നിങ്ങനെയാണ്.
പൊതു വിപണിയിൽ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളും സംസ്ഥാനത്ത് നിലനിൽക്കുന്ന ശക്തമായ പൊതുവിതരണ സമ്പ്രദായവുമാണ് ഈ നേട്ടത്തിന് കേരളത്തെ പ്രാപ്തരാക്കിയത്. ഇതിൽ നിന്നും നിലവിലെ വിലക്കയറ്റം രാജ്യവ്യാപകമായ ഒരു സംഗതിയാണെന്നാണ് മനസ്സിലാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടുകൾ പ്രകാരം വിലക്കയറ്റം ഏറ്റവും കുറവുള്ള ഒരു സംസ്ഥാനമാണ് കേരളം.

അരിയുടെ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ

കഴിഞ്ഞ കാലങ്ങളിൽ നെൽകൃഷി ലാഭകരമല്ല എന്ന കാരണം പറഞ്ഞ് കർഷകർ നെൽകൃഷിയിൽ നിന്നും വിട്ടുനിന്നിരുന്നു എന്നത് വസ്തുതയാണ്. എന്നാൽ ഇപ്പോൾ നെൽ കൃഷി സംസ്ഥാനത്ത് ലാഭകരമാണ്. സംസ്ഥാന സർക്കാർ‍ കർഷകരിൽ നിന്നും 28.20 രൂപ നിരക്കിൽ നെല്ല് സംഭരിക്കുന്നു. കൂടാതെ നെൽകർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ കൃഷി വകുപ്പ് നൽകി വരുന്നു.
കർഷകരിൽ നിന്നും 28.20 രൂപയ്ക്ക് സംഭരിക്കുന്ന നെല്ല് സ്വകാര്യ മില്ലുകളുടെ സഹായത്തോടെ സംസ്കരിച്ച് അനുബന്ധ ചെലവുകൾ സർക്കാർ വഹിച്ച് പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തിക്കുമ്പോൾ ഒരു കിലോ മട്ട അരിയ്ക്ക് 53 രൂപ ചെലവ് വരുന്നു. ഈ അരിയാണ് 10.90 രൂപയ്ക്ക് പൊതുവിതരണ വകുപ്പ് റേഷൻകടകൾ വഴി നൽകി വരുന്നത്.

2019-20 ൽ 7.09 മെട്രിക്ക് ടൺ നെല്ല് കർഷകരിൽ നിന്നും സംഭരിച്ചു. 2020-21 ൽ 7.64 ലക്ഷം മെട്രിക്ക് ടണ്ണും 2021-22 ൽ ‍7.48 ലക്ഷം മെട്രിക്ക് ടൺ നെല്ലും സംഭരിച്ചു. പ്രസ്തുത നെല്ല് ഔട്ട് ടേൺ റേഷ്യ ആയ 64.5% കണക്കാക്കി അരിയാക്കിയ ഇനത്തിൽ ഒരു വർഷം ശാരശരി 4.60 ലക്ഷം മെട്രിക്ക് ടൺ അരി ലഭിക്കുന്നു. അതായത് ഒരു വർഷം (4.6 ലക്ഷം മെട്രിക്ക് ടൺ X 53) സംഭരിച്ച് നെല്ല് അരിയാക്കി റേഷൻകടകളിൽ എത്തിക്കുമ്പോൾ ആകെ 2438 കോടി രൂപ ചെലവ് വരുന്നു. ഇതിൽ കേന്ദ്ര വിഹിതവും വിൽപ്പന നടത്തുന്ന തുകയും കൂറച്ചാൽ തന്നെ ഒരു കിലോയ്ക്ക് സംസ്ഥാന സർക്കാരിന് 23 രൂപ ചെലവാക്കുന്നു. ആ നിലയ്ക്ക് പരിശോധിക്കമ്പോൾ ഒരു വർഷം സംസ്ഥാന സർക്കാരിന് 1044 കോടി രൂപ ഇതിനായി ചെലവഴിക്കുന്നു.

FCI യുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകൾ

മുൻകാലങ്ങളിൽ എഫ്.സി.ഐ നൽകുന്ന സാധനങ്ങളുടെ ഇനവും അളവും ഗുണവും നിയന്ത്രിക്കുന്നതിന് സംവിധാനങ്ങൾ പരിമിതമായിരുന്നു. എന്നാൽ 12/12/2021 ൽ എഫ്.സി.ഐ ജനറൽ മാനേജരും സിവിൽ സപ്ലൈസ് കമ്മീഷണറും ഇതു സംബന്ധിച്ച് ധാരണാ പത്രം ഒപ്പുവച്ചു. ഇതിലൂടെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് എഫ്.സി.ഐ യിൽ നിന്നും വിട്ടെടുക്കുന്ന ധാന്യങ്ങളിൻ മേൽ കൂടുതൽ പരിശോധന നടത്താൻ കഴിഞ്ഞു. കൂടാതെ എഫ്.സി.ഐ നൽകി വരുന്ന സോനാ മസൂരി ഇനത്തിൽപെട്ട അരി കേരളത്തിൽ പ്രിയം കുറവായിരുന്നു. പെട്ടന്ന് വെന്ത് കുഴയുന്ന അവസ്ഥ, ഇതിനു പകരം ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നും അരി കൊണ്ടുവരാനുള്ള നടപടി കേന്ദ്ര സർക്കാരുമായി നേരിട്ട് നടത്തിയ ചർച്ചകളുടെ ഫലമായി സാധിച്ചു. പല കാരണങ്ങളാൽ എഫ്.സി.ഐ യിൽ നിന്നുള്ള അരി വിട്ടെടുപ്പിന് താമസം മുണ്ടായിരുന്നു എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് പി.എം.ജി.കെ.എ.വൈ അരി വിഹിതം താമസം ഒഴിവാക്കുന്ന വിഷയം ഇന്ന് എഫ്.സി.ഐ ജനറൽ മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു താമസം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ അരിയുടെ ഉൽപാദനവും ഉപഭോഗവും.

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. സംസ്ഥാനത്ത് ഒരു വർഷത്തെ ആഭ്യന്ത്ര ഉപഭോഗത്തിന് 40 ലക്ഷം മെട്രക് ടൺ അരി വേണ്ടി വരുന്നു. സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ 15% മാത്രമേ സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നുള്ളു. പൊതുവിതരണ ശൃംഖലയിലൂടെ വിതരണം നടത്തുന്നതിന് കേന്ദ്ര സർക്കാർ എഫ്.സി.ഐ യിലൂടെ 8.35 ലക്ഷം മെട്രിക്ക് ടൺ അരി ഒരു വർഷം അനുവദിച്ചു വരുന്നു.
കർഷകിൽ നിന്നും നെല്ല് സംഭരിച്ച് അരിയാക്കുന്നതിലൂടെ ഒരു വർഷം ശരാശരി 4.60 മെട്രിക്ക് ടൺ അരി കണ്ടെത്താൻ കഴിയുന്നു.
സപ്ലൈകോ വിൽപ്പന ശാലകളിലൂടെ ഒരു വർഷം ശരാശരി 87168 മെട്രിക്ക് ടൺ അരി സബ്സിഡി ഇനത്തിൽ വിൽപന നടത്തിവരുന്നു.
ഒരു മാസം ശരാശരി 35 ലക്ഷം കാർഡുടമകൾ സപ്ലൈകോയിൽ നിന്നും സബ്സിഡി സാധനങ്ങൾ വാങ്ങുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിനു വേണ്ട ബാക്കി അരിയുടെ വിപണനം നടക്കുന്നത് പൊതു വിപണിയിലൂടെയാണ്.

ബോയിൽ‍ഡ് റൈസ്

കഴിഞ്ഞമാസം വരെ 50% റൈസ് 50% പച്ചരി എന്ന നിലയിലാണ് എഫ്.സി.ഐ യിൽ നിന്നും അരി ലഭിച്ചു വന്നിരുന്നത്.
എന്നാൽ നിലവിൽ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നും പച്ചരി മാത്രമാണ് വിതരണം നടത്തുന്നത്.
എഫ്.സി.ഐ വഴി 50% ബോയിൽഡ് റൈസ് വിതരണം ഉറപ്പുവരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ കേരളത്തിലെ എഫ്.സി.ഐ ഗോഡൗണുകളിലെ സ്റ്റോക്കിന്റെ 75% ഉം പച്ചരിയാണെന്നാണ് കിട്ടുന്ന വിവരം.
കേന്ദ്ര സർക്കാരിന്റെ ഈ നയം കേരളത്തിൽ പുഴുക്കലരിക്ക് വില വർദ്ധിക്കാൻ കാരണമാകും.

സ്പെഷ്യൽ അരി

കേരളത്തിൽ പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ 1 മുതൽ കേരളത്തിലെ എല്ലാ മുൻഗണനേതര (വെള്ള, നീല) കാർഡുടമകൾക്ക് 8 കിലോ ഗ്രാം അരി സ്പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുന്നു. (ഉത്തരവ് ഉള്ളടക്കം ചെയ്യുന്നു)

അരിവണ്ടി

സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ “അരിവണ്ടി” സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കിൽ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നി ഇനങ്ങളിലായി ആകെ കാർഡ് ഒന്നിന് ആകെ 10 കിലോ വിതരണം ചെയ്തു വരുന്നു. ജനങ്ങളിൽ നിന്നും നല്ല പിൻതുണയാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്.
ഇതുവരെ വരെ 39,694 കിലോ അരി പ്രസ്തുത വണ്ടികളിൽ നിന്നും സബ്സിഡി നിരക്കിൽ വിൽപ്പന നടത്തിയിട്ടുണ്ട്.
മട്ട – 5416
ജയ – 21535
കുറുവ – 11753
പച്ചരി – 990
ഒരു താലൂക്കിൽ രണ്ട് ദിവസം എന്ന നിലയിലാണ് അരിവണ്ടിയുടെ വിതരണം ക്രമീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 7ാം തിയതിയോടെ അരിവണ്ടിയുടെ അരി വിതരണം പൂർത്തീകരിക്കും.

ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന

വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സ്ക്വാടുകൾ പരിശോധന നടത്തുകയുണ്ടായി.ജില്ലകളിൽ കരിഞ്ചന്ത പൂഴ്ത്തി വയ്പ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.സംസ്ഥാനത്തൊട്ടാകെ 642 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും 82 വ്യാപാര സ്ഥാപനങ്ങളിൽ ചില പ്രശ്നങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കരിഞ്ചന്ത പൂഴ്ത്തി വയ്പ്പ് തുടങ്ങിയ ഗൗരവമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി കളക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടില്ല. വില വിവരം പ്രദർശിപ്പിക്കാത്തത്, അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യതയിലുള്ള കുറവ് തുടങ്ങിയ പ്രശ്നങ്ങളാണ് ശ്രദ്ധയിൽപ്പെട്ടത്. ഇതിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.