റേഷൻ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷൻ അതത് മാസം തന്നെ പൂർണ്ണമായും നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷൻ ഭാഗികമായി അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തികവർഷത്തെ (2022-23) റേഷൻ വ്യാപാരി കമ്മീഷൻ ഇനത്തിലുള്ള ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ PMGKAY പദ്ധതിപ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷനായി നല്കേണ്ടിവരുന്ന തുക ബജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വർഷം ഡിസംബർ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസർക്കാർ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുൻകൂട്ടി കാണാൻ സംസ്ഥാനസർക്കാരിന് കാണാൻ കഴിയാതെപോയത്. റേഷൻവ്യാപാരികൾക്ക് കമ്മീഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്. PMGKAY പദ്ധതി പ്രകാരമുള്ള ഭകഷ്യധാന്യ കമ്മീഷൻ കൂടി ചേരുമ്പോൾ 28 കോടി രൂപയോളം ആവശ്യമായി വന്നു. ഇതും മുടക്കംകൂടാതെ സെപ്റ്റംബർ മാസം വരെ വ്യാപാരികൾക്ക് നല്കിവന്നിട്ടുണ്ട്. കമ്മീഷൻ ഇനത്തിൽ സെപ്റ്റംബർ വരെ 105കോടി രൂപ നല്കേണ്ടിയിരുന്ന സ്ഥാനത്ത് റേഷൻ വ്യാപാരികൾക്ക് 196 കോടി രൂപ നല്കി കഴിഞ്ഞു. ഇതുമൂലം ഒക്ടോബർ മാസത്തിലെ കമ്മീഷൻ പൂർണ്ണമായി നല്കാൻ അധികമായി തുക ധനകാര്യ വകുപ്പ് അനുവദിക്കേണ്ടതായിട്ടുണ്ട്. ആയതിനുവേണ്ടിയുള്ള നിർദ്ദേശം ഭക്ഷ്യ വകുപ്പ് ധനവകുപ്പിന് നല്കുകയും ഒക്ടോബർ മാസത്തെ കമ്മീഷൻ പൂർണ്ണമായിത്തന്നെ താമസംവിനാ വിതരണം ചെയ്യാൻ കഴിയുമെന്ന് ധനവകുപ്പ് അറിയിച്ചു.
സാങ്കേതിക തകരാർ സുഗമമായ റേഷൻ വിതരണത്തെ ബാധിക്കാ തിരിക്കുന്നതിനായി റേഷൻകടകളുടെ പ്രവർത്തന സമയം നവംബർ 25 മുതൽ 30 വരെ പുനക്രമീകരിച്ചു. വിവിധ ജില്ലകളിലെ പുതുക്കിയ സമയക്രമം താഴെപ്പറയും പ്രകാരമായിരിക്കുന്നതാണ്.
മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ നവംബർ 25, 28, 30 തീയതികളിൽ രാവിലെ 8 മുതൽ 1 മണി വരെയും നവംബർ 26, 29 തീയതികളിൽ ഉച്ചയ്ക്കു ശേഷം 2 മണി മുതൽ 7 മണി വരേയും പ്രവർത്തിക്കുന്നതാണ്.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ നവംബർ 26, 29 തീയതികളിൽ രാവിലെ 8 മുതൽ 1 മണി വരേയും നവംബർ 25, 28, 30 തീയതികളിൽ ഉച്ചയ്ക്കുശേഷം 2 മണി മുതൽ 7 മണി വരേയും പ്രവർത്തിക്കുന്നതാണ്.