സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ 2025 ജനുവരി 27 മുതൽ  പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിന്റെ പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ചർച്ച നടത്തി. കേന്ദ്ര സർക്കാർ റേഷൻ വ്യാപാരികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കം (ഡയറക്ട്  പേമെന്റ് സിസ്റ്റം) ഉപേക്ഷിക്കുക, വേതന പാക്കേജ് പരിഷ്കരിക്കുക, കമ്മീഷൻ അതാത് മാസം നൽകുക, റേഷൻ വ്യാപാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുക, റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുക, 2021 ലെ KTPDS (Control) Order -ൽ ആവശ്യമായ ഭേതഗതി വരുത്തുക തുടങ്ങി നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് റേഷൻ വ്യാപാരികൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ചർച്ചയിൽ വ്യാപാരികൾ ഉന്നയിച്ച ഓരോ ആവശ്യങ്ങളിൻമേലും വിശദമായ ചർച്ച നടത്തുകയുണ്ടായി. 

രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുർബലപ്പെടുത്തി ഭക്ഷ്യധാന്യങ്ങളുടെ വിതരണം പൂർണ്ണമായും കോർപ്പറേറ്റ് കുത്തകകളുടെ കൈകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തി വരുന്നതെന്നും പ്രസ്തുത നിലപാടിനോട് സംസ്ഥാന സർക്കാരിന് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. റേഷൻ കാർഡ് ഉടമകൾക്ക് നേരിട്ട് പണം നൽകുന്ന ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫർ  (DBT) പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കേരളത്തിന്റെ പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു. സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ ഉൾപ്പെടെ ഈ മേഖലയിൽ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിത മാർഗ്ഗം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചു. 
2021-ലെ KTPDS (Control) Order കാലോചിതമായി പരിക്ഷകരിക്കണമെന്നത് റേഷൻ വ്യാപാരികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. റേഷൻ വ്യാപാരി സംഘടനകളുമായി നടത്തിയ നിരവധി ചർച്ചകളുടെ അടിസ്ഥാനത്തിൽ KTPDS (Control) Order ൽ സമഗ്രമായ ഭേതഗതികൾ വരുത്തിയിട്ടുണ്ട്. കേരള റേഷൻ വ്യാപാരി ക്ഷേമനിധി ആക്റ്റിൽ ആവശ്യമായ ഭേതഗതി വരുത്തിക്കൊണ്ട് വ്യാപാരികൾക്ക് മെച്ചപ്പെട്ട ആനുകൂല്യം ഉറപ്പു വരുത്തി ക്ഷേമനിധിയെ ശക്തിപ്പെടുത്തുന്ന നടപടി അന്തിമഘട്ടത്തിലാണെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. റേഷൻ വ്യാപാരികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളുമായി ചർച്ച നടത്തിയെങ്കിലും വ്യാപാരികൾക്ക് ഗുണകരമായ രീതിയിലുള്ള ഒരു സ്കീം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ ആകർഷണീയമായ ഒരു വിരമിക്കൽ ആനുകൂല്യ പദ്ധതി ക്ഷേമനിധി കമ്മിറ്റി തയ്യാറാക്കി സർക്കാരിലേയ്ക്ക് നൽകുന്ന പക്ഷം ആയത് പരിഗണിക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

ഒരു മാസം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഏകദേശം 11,54,000 ക്വിന്റലാണ്. റേഷൻ വ്യാപാരികൾക്ക് ഒരു മാസം കമ്മീഷൻ നൽകുന്നതിന് 33.5 കോടി രൂപ സർക്കാർ ചെലവാക്കുന്നു. ഒരു ക്വന്റൽ ഭക്ഷ്യധാന്യ വിതരണത്തിനായി റേഷൻ വ്യാപാരികൾക്ക് നിലവിൽ ലഭിച്ചു വരുന്ന ശരാശരി കമ്മീഷൻ 300 രൂപയാണ്. ഇത് രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും ഉയർന്ന കമ്മീഷൻ നിരക്കാണ്. വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക ഒരു ക്വിന്റലിന് കേവലം 107 രൂപ മാത്രമാണ്. ഇതിന്റെ 50 ശതമാനമായ 53.5 രൂപ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി തുകയായ ക്വിന്റലിന് ഏകദേശം 247 രൂപ നൽകുന്നത് സംസ്ഥാന സർക്കാരാണ്. അതായത് ആകെ തുകയുടെ 20% മാത്രമാണ് കേന്ദ്ര അനുവദിക്കുന്നത്. വേതന പരിഷ്കരണം എന്ന വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവ്വമാണ് സർക്കാർ പരിഗണിക്കുന്നത്. എന്നാൽ സർക്കാർ നിയന്തണത്തിലുള്ള ഒരു മേഖലയിലും വേതന പരിഷ്കരണം നടപ്പിലാക്കാനുള്ള സാമ്പത്തിക സ്ഥിതിയല്ല സർക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയെ ശക്തിപ്പെടുത്തി വ്യാപാരികൾക്ക് മെച്ചപ്പെട്ട ആനുകൂല്യം നൽകണമെന്നു തന്നെയാണ് സർക്കാർ നിലപാട്. കോവിഡ് സമാശ്വാസ കിറ്റ് നൽകിയ വകുയിൽ റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകാനുളള 13.96 കോടി രൂപ സർക്കാർ അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും മന്ത്രി നേതാക്കളെ അറിയിച്ചു. കിറ്റ് നൽകിയ വകയിൽ റേഷൻ വ്യാപാരികൾക്ക് സർക്കാർ 40 കോടിയോളം രൂപ നൽകിയിട്ടുണ്ട്. 
വ്യാപാരികൾ ഉന്നയിച്ച എല്ലാ വിഷയങ്ങളോടും അനുഭാവപൂർവ്വമായ നിലപാടാണ് സർക്കാറിനുള്ളതെന്നും മന്ത്രി അറിയിച്ചു. ചർച്ചയുടെ അടിസ്ഥാനത്തിൽ റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിൽ നിന്നും പിൻമാറണമെന്നും മന്ത്രി യോഗത്തിൽ അഭ്യർത്ഥിച്ചു.