സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പോഷക മൂല്യം ഉറപ്പു വരുത്തി
പയർവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ മെനുവാണ് ഇന്ന് കുട്ടികൾക്ക് ലഭ്യമാകുന്നത്. തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി സംസ്ഥാനതലത്തിൽ ആരംഭിച്ചു. പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് 4 കി.ഗ്രാം വീതം അരി വിതരണം ചെയ്യും. ഏകദേശം 17,313 മെട്രിക് ടൺ അരിയാണ് ഇതിനായി വിതരണം ചെയ്യുന്നത്.
പി എം പോഷൺ പദ്ധതി, ഒരു കേന്ദ്രാവിഷ്‌കൃതമായ പദ്ധതി ആണെങ്കിലും കേരളത്തിൽ നിലവിൽ വളരെ പ്രതീക്ഷയോടെയും ഊർജത്തോടെയുമാണ് നടപ്പിലാക്കുന്നത്. വിദ്യാർഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ ഓരോ വർഷവും ഇതിന് വിഹിതം അനുവദിക്കപ്പെടുന്നു.
2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഉച്ചഭക്ഷണ പദ്ധതി എത്രത്തോളം മെച്ചപ്പെട്ടിരിക്കുന്നു എന്നത് ഇന്നത്തെ കേരളം മുഴുവൻ കാണുന്ന വിജയം തന്നെയാണ്. അച്ചാറോ രസമോ മാത്രം ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നതിന്റെ കാലം കടന്നുപോയി.
ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി NABL അംഗീകൃത ലാബുകളിൽ പരിശോധന സംവിധാനം നടപ്പാക്കി. കൂടാതെ, 2,200 സ്‌കൂളുകളിൽ പ്രഭാതഭക്ഷണവും നടപ്പിലാക്കിയിട്ടുണ്ട്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി വിശേഷമായ നേട്ടങ്ങൾ കൈവവരിക്കാൻ കേരളത്തിനായി. 9,666 സ്‌കൂളുകളിൽ അടുക്കള തോട്ടങ്ങൾ ഒരുക്കി. പാചകത്തിനായി ഗ്യാസ് കണക്ഷനുകൾ ഉൾപ്പെടുത്തിയതോടെ കൂടുതൽ ശുചിത്വമുള്ള പാചകശാലകൾ ഉറപ്പാക്കി. ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് പരിശീലനവും, ഓണറേറിയം വർധനയും, അവധിക്കാലത്തിൽ പ്രതിമാസ ധനസഹായവും ലഭ്യമാക്കുന്നു. പദ്ധതിയുടെ സാമൂഹ്യ ഓഡിറ്റ് ആരംഭിച്ചു. സംസ്ഥാനതലത്തിൽ ആദ്യമായി പാചകതൊഴിലാളികളുടെ പാചക മത്സരം നടത്തി. പുതിയ മെനു പരിഷ്‌കരണത്തിന് അടിസ്ഥാനം വയ്ക്കുന്ന പഠന സമിതിയും രൂപീകരിച്ചു. ഇതെല്ലാം ചേർന്ന് കേരളത്തിലെ സ്‌കൂൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് സഹായകമായതിനൊപ്പം പോഷകഭക്ഷണത്തിന്റെ സാധ്യതകൾ സമൂഹം മുഴുവൻ ചർച്ച ചെയ്യേണ്ടതാണ് എന്ന സന്ദേശവുമാണ് നാം നൽകുന്നത്.
ഉച്ചഭക്ഷണ പദ്ധതി കേരളത്തിൽ പുതുമയുടെ വഴിയിലൂടെയാണ് നടത്തപ്പെടുന്നത്. വിദ്യാർഥികളുടെ ആരോഗ്യം ഒരു നാടിന്റെ ഭാവിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഈ പദ്ധതി ബാലസൗഹൃദവും ആരോഗ്യപരവുമായ ഒന്നാണെന്നു മനസ്സിലാക്കി അതിന്റെ കരുത്ത് വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ഈ മഹത്തായ പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന അധ്യാപകർക്കും പാചക തൊഴിലാളികൾക്കും സ്‌കൂൾ ഭരണസമിതികൾക്കും മാതാപിതാക്കൾക്കും എല്ലാ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. സമഗ്ര ഗുണമേൻമാ പദ്ധതിയുടെ ഭാഗമായുള്ള അധിക പിൻതുണാ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ചു.
കേന്ദ്രാനുമതി ലഭിച്ചു കഴിഞ്ഞാൽ സ്‌കൂൾ ഉച്ച ഭക്ഷണത്തിനായി കേരളത്തിലെ കർഷകരിൽ നിന്നും ശേഖരിക്കുന്ന ചുവന്ന അരി നൽകാൻ സാധിക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സിവിൽ സപ്ലൈസ് വകുപ്പ് സ്വികരിച്ചു.