13 everyday items at low prices

13 നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ

ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ ഫെയറും സപ്ലൈകോ ചന്തകളും ആരംഭിച്ചു. ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങൾ അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും. പൊതു വിപണിയിൽ വില പിടിച്ചുനിർത്തുന്ന ഇടപെടൽ സപ്ലൈകോ തുടരുകയാണ്. കഴിഞ്ഞകാലങ്ങളിൽ നടത്തിയ ഇടപെടലുകളുടെ പ്രയോജനം വലിയ തോതിൽ ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

രാജ്യത്താകെ വിലക്കയറ്റം രൂക്ഷമായപ്പോൾ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം കേരളത്തിൽ വിലക്കയറ്റം ബാധിച്ചില്ല. അരി വണ്ടി, മൊബൈൽ വാഹനങ്ങൾ എന്നിവ വഴി നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് നൽകാൻ സാധിച്ചു.

1437 രൂപ യഥാർഥ വിലവരുന്ന നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡിയായി 755 രൂപ നിരക്കിൽ ചന്തയിൽ നൽകുന്നത്. സബ്‌സിഡി നിരക്കിൽ ചെറുപയറിന് കിലോ 76.10 രൂപയും ഉഴുന്ന് 68.10 രൂപയും കടലയ്ക്ക് 45.10 രൂപയുമാണ്. വൻപയർ 47.10 രൂപ, തുവരപ്പരിപ്പ് 67.10 രൂപ, മുളക് (അര കിലോ) 39.60 രൂപ, മല്ലി (അര കിലോ) 41.60 രൂപ, പഞ്ചസാര (ഒരു കിലോ) 24.10 രൂപ, വെളിച്ചെണ്ണ (ഒരു ലിറ്റർ) 125 രൂപ എന്നിങ്ങനെ ലഭിക്കും.

വിശേഷ അവസരങ്ങളിൽ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് സപ്ലൈകോ ചന്തകൾ. സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെയും സപ്ലൈകോയുടെയും സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് പ്രത്യേക കളർകോഡ് ഉടൻ നിലവിൽ വരും. കളർകോഡ് വഴി വാഹനങ്ങളിൽ സർക്കാർ സാധനങ്ങൾ ആണെന്ന് ഉദ്യോഗസ്ഥർക്കും പൊതുജനത്തിനും അറിയാൻ കഴിയും. ഇതിലൂടെ വലിയ തോതിൽ ക്രമക്കേട് തടയാൻ സാധിക്കും.